ഹോളിവുഡ് താരം വാൽ കിൽമർ മരണ ശേഷം വീണ്ടും വെള്ളിത്തിരയിൽ
അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ എഐ യിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു. First Line Films ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. നടന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുമാണ് ഈ ഡിജിറ്റൽ പുനർനിർമ്മാണം നടക്കുന്നത്.
‘As Deep as the Grave’ എന്ന ചിത്രത്തിൽ ‘ഫാദർ ഫിന്റൻ’ എന്ന കത്തോലിക്കാ പുരോഹിതന്റെ വേഷത്തിലാണ് കിൽമർ എത്തുന്നത്. നേരത്തെ തന്നെ ഈ പ്രൊജക്റ്റിൽ ഒപ്പിട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ചിത്രീകരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തൊണ്ടയിലെ അർബുദം കാരണം സംസാരശേഷിക്ക് തടസ്സം നേരിട്ടപ്പോൾ തന്നെ കിൽമർ തന്റെ ശബ്ദം ഡിജിറ്റലായി പുനർനിർമ്മിക്കാൻ എഐ കമ്പനികളുമായി സഹകരിച്ചിരുന്നു. 2022-ലെ ‘ടോപ്പ് ഗൺ: മാവെറിക്’ എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ ശബ്ദം എഐ സഹായത്തോടെയാണ് മാറ്റം വരുത്തിയത്.

കഥപറച്ചിലിന്റെ പുതിയ സാധ്യതകൾ പരീക്ഷിക്കാൻ കിൽമർ എന്നും താല്പര്യം കാണിച്ചിരുന്നതായും, ഈ എഐ രൂപം അദ്ദേഹത്തിനുള്ള ആദരമാണെന്നും മകൾ മെഴ്സിഡസ് കിൽമർ പറഞ്ഞു. അഭിനേതാക്കളുടെ യൂണിയനായ SAG-AFTRA, നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സിനിമ നിർമ്മിക്കുന്നതെന്ന് സംവിധായകൻ കോർട്ടെ വൂർഹീസ് വ്യക്തമാക്കി. സിനിമാ രംഗത്ത് എഐയുടെ ഉപയോഗം സംബന്ധിച്ച് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം ശ്രദ്ധ നേടുന്നത്.
Summary : Val Kilmer is set to appear posthumously in the film As Deep as the Grave through AI-generated technology, with full consent from his family and adherence to industry guidelines. The actor had signed on to the project earlier but could not participate due to health issues, and his digitally recreated voice was previously used in Top Gun: Maverick. The move highlights both the evolving possibilities of AI in storytelling and the ongoing debate around its use in cinema.